തിരുവനന്തപുരം: റിസർവ് ബാങ്ക് ഉടമസ്ഥതയിലുള്ള നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ വ്യാപമാക്കുന്നു.
സോഷ്യൽ എൻജിനിയറിംഗും മറ്റും ഉപയോഗിച്ച് മുതിർന്ന പൗരൻമാരുടെ പണം തട്ടിക്കുന്ന സംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻപിസിഐ ബോധവത്കരണ പരിപാടികൾ വ്യാപകമാക്കുന്നത്. സാധാരണയായി പണം തട്ടിക്കുന്ന സംഘങ്ങളെയും അവരുടെ രീതികളെയും കുറിച്ചുള്ള മുന്നറിയിപ്പ് ഉൾപ്പെടെയാണ് ബോധവത്കരണം നടത്തുന്നത്.
ഡിജിറ്റൽ അറസ്റ്റ്, നിക്ഷേപ വഞ്ചന, ഫിഷിംഗ്/വിഷിംഗ് തട്ടിപ്പുകൾ, ടെക് പിന്തുണ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ, റീഫണ്ടും പണമിടപാടുമായി ബന്ധപ്പെട്ട ലിങ്കുകൾ മുഖേനയുള്ള തട്ടിപ്പുകൾ തുടങ്ങിയ രീതികളിലൂടെയുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് എൻപിസിഐ ആവശ്യപ്പെടുന്നു.
യുപിഐ പിൻ, പാസ്വേഡുകൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും പരിചിതമല്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അപരിചിത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും എൻപിസിഐ മുന്നറിയിപ്പുകളിൽ പറയുന്നു.
ജാഗ്രതയോടെ മാത്രം നിക്ഷേപം നടത്താനും അപരിചിത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുതെന്നും പറയുന്ന എൻപിസിഐ ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930 ഡയൽ ചെയ്യുകയോ ടെലികമ്യൂണിക്കേഷൻ വകുപ്പ് വെബ്സൈറ്റ് (https://sancharsaathi .gov.in/sfc/) വഴി റിപ്പോർട്ട് ചെയ്യുകയോ വേണമെന്നും നിർദേശിക്കുന്നു.